National

കെജ്‌രിവാളാണ് കുടുക്കിയതെന്ന് പറയാൻ പറഞ്ഞു; മകന്‍റെ ഫീസടയ്ക്കാൻ യാചിക്കേണ്ടി വന്നു: മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായതിന് ശേഷം തന്നെ അരവിന്ദ് കെജിരിവാളിനെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ. തന്നെ ജയിലിലാക്കിയത് കെജ്‌രിവാളാണെന്ന് അവർ പറഞ്ഞുവെന്നും കെജ്‌രിവാളിന്‍റെ പേര് പറഞ്ഞാൽ പുറത്തിറങ്ങാമെന്ന് പറഞ്ഞതായും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയില്‍ സംസാരിക്കവേ സിസോദിയ പറഞ്ഞു.

എന്നോട് ബിജെപിയിൽ ചേരാൻ പറഞ്ഞു. നിങ്ങളെ ക്കുറിച്ചു ചിന്തിക്കൂ, രാഷ്ട്രീയത്തിൽ ആരും ആരെയും കുറിച്ച് ചിന്തിക്കാറില്ലെന്നും സ്വയം ചിന്തിക്കൂക മാത്രമേ ഉള്ളൂവെന്നാണ് അവർ പറഞ്ഞത്. രോഗിയായ എന്‍റെ ഭാര്യയെക്കുറിച്ചും മകനെ കുറിച്ചും ആലോചിക്കാനും കെജ്‌രിവാളിന്‍റെ പേര് പറഞ്ഞ് രക്ഷപ്പെടാനും അവർ ഉപദേശിച്ചു. 5ങ്ങൾ രാമ-ലക്ഷ്മണന്മാരെയാണ് പിരിക്കാൻ നോക്കുന്നതെന്ന് ഞാനവരോട് പറഞ്ഞു. ഒരു രാവണനും അതിന് സാധിക്കില്ലെന്നും കഴിഞ്ഞ 26 വർഷമായി കെജ്‌രിവാൾ‌ തന്‍റെ സഹോദരനും രാഷ്ട്രീയത്തിൽ വഴികാട്ടിയുമാണെന്നും സിസോദിയ പറഞ്ഞു.

2002 ൽ ഞാൻ മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത് താൻ 5 ലക്ഷം രൂപകൊടുത്തു വാങ്ങിയ ഫ്ലാറ്റ് നഷ്ടപ്പെട്ടു. അക്കൗണ്ടിലുണ്ടായിരുന്ന 10 ലക്ഷം രൂപയും അവർ എടുത്തു. മകന്‍റെ ഫീസടയ്ക്കാൻ എനിക്ക് യാചിക്കേണ്ടി വന്നുവെന്നും സിസോദിയ പറഞ്ഞു. ഒന്നര വർഷത്തോളമാണ് സിസോദിയ ജയിലിൽ കഴിഞ്ഞത്. അറസ്റ്റിലായ സമയത്ത് ഡൽഹി ഉപമുഖ്യമന്ത്രിയായ സിസോദിയയ്ക്ക് സ്ഥാനം രാജി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

Related Articles

Back to top button