കെനിയയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ന് ശ്രമം തുടങ്ങും. പരുക്കേറ്റവരെ നെയ്‌റോബിയിൽ എത്തിക്കും. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെടുകയായിരുന്നു
അഞ്ച് മലയാളികളാണ് മരിച്ചത്. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തൃശ്ശൂർ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലിൽ(29), മകൾ റൂഫി മെഹ്‌റിൻ മുഹമ്മദ്(1), തിരുവനന്തപുരം സ്വദേശി ഗീത ഷാജി ഐസക്, പാലക്കാട് സ്വദേശി റിയ ആൻ(41), മകൾ ടൈറ(7) എന്നിവരാണ് മരിച്ചത്
റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരുക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.