കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസ്; അദീനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി അദീനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കോതമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. അൻസിലിന്റെ മരണത്തിൽ അദീനയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പോലീസ്.
രണ്ടുമാസത്തെ ആസൂത്രണത്തിനിടെ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിൽ അന്വേഷണം നടക്കുകയാണ് ഇപ്പോൾ. സിസിടിവി തകരാറിലാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമെന്ന നിലപാടിലാണ് പോലീസ്.
ദീർഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയിൽ കോതമംഗലം പോലീസ് അൻസിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അൻസിൽ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിലാണ് അദീന അൻസിലിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.