
കുവൈറ്റിൽ നിലവിലുള്ള ഊർജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുമായി സ്കൂൾ വർഷം നേരത്തെ അവസാനിപ്പിക്കാനും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താനും ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്.
വേനൽ കടുത്തതോടെ കുവൈറ്റിൽ വൈദ്യുതി ലോഡ് സൂചിക അതിനിർണായക നിലയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിച്ചു. രാവിലെ 11:00 മുതൽ വൈകുന്നേരം 5:00 വരെയാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുന്നത്. എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം ഊർജ്ജ ഉപഭോഗത്തിന്റെ 70 ശതമാനവും വരുത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഊർജ്ജ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇതിനോടകം പല നടപടികളും സ്വീകരിക്കുന്നുണ്ട്. പള്ളികളിലെ പ്രാർത്ഥനാ സമയം കുറയ്ക്കാനും എസിയുടെ താപനില 23 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സ്കൂൾ വർഷം നേരത്തെ അവസാനിപ്പിക്കുന്നതും പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്തുന്നതും പോലുള്ള വലിയ തീരുമാനങ്ങളെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. ഇത് വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.