ഭാഷാ വിവാദം; ‘തുഗ് ലൈഫ്’ നിരോധിക്കുമെന്ന് കർണാടക മന്ത്രി: കമൽ ഹാസൻ മാപ്പ് പറയണമെന്ന് ആവശ്യം ശക്തം

ബംഗളൂരു: കമൽ ഹാസൻ നായകനാകുന്ന മണിരത്നം ചിത്രം ‘തുഗ് ലൈഫ്’ കർണാടകയിൽ നിരോധിക്കുമെന്ന് കർണാടക കന്നഡ, സാംസ്കാരിക മന്ത്രി ശിവരാജ് തങ്കടഗി മുന്നറിയിപ്പ് നൽകി. കന്നഡ ഭാഷയെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തുന്നത് അനിവാര്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
‘തുഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കമൽ ഹാസൻ പരാമർശിച്ചത്. ഈ പ്രസ്താവന കന്നഡ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, കർണാടകയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇത് വഴിയൊരുക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (KFCC) നേരത്തെ തന്നെ കമൽ ഹാസനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാനുള്ള സമയപരിധി ഇന്ന്, മെയ് 30-ന് അവസാനിക്കും. അന്ത്യശാസന സമയം തീർന്നിട്ടും കമൽ ഹാസൻ മാപ്പ് പറയാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ‘തുഗ് ലൈഫ്’ സിനിമയുടെ പോസ്റ്ററുകൾ കത്തിച്ചും കമൽ ഹാസനെതിരെ മുദ്രാവാക്യം വിളിച്ചും പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കമൽ ഹാസന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് അറിവില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, താൻ സ്നേഹത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാപ്പ് പറയില്ലെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു.
മണിരത്നം സംവിധാനം ചെയ്യുന്ന ‘തുഗ് ലൈഫ്’ ജൂൺ 5-ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, കർണാടകയിലെ ഭാഷാ വിവാദം ചിത്രത്തിന്റെ റിലീസിനെ സാരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം.