206 ഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി പന്നിയങ്കര പോലീസിന്റെ പിടിയിൽ

കോഴിക്കോട്: 206 ഗ്രാം കഞ്ചാവുമായി മലപ്പുറം തവനൂർ സ്വദേശി റഹ്മാൻ സഫത്ത് (60) പന്നിയങ്കര പോലീസിന്റെ പിടിയിലായി. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
കല്ലായി ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട റഹ്മാൻ സഫത്തിനെ പന്നിയങ്കര ഇൻസ്പെക്ടർ പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് കവറിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ, സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസിന് ബോധ്യപ്പെട്ടു. ചക്കുകടവിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ പന്നിയങ്കര പോലീസ് കസ്റ്റഡിയിലെടുത്തു.
പന്നിയങ്കര ഇൻസ്പെക്ടർ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ജയാനന്ദൻ, ഗണേശൻ, എ.എസ്.ഐ. സുനിൽ, എസ്.സി.പി.ഒ. ദിലീപ്, സി.പി.ഒ. രംജിത് എന്നിവരും, ഡാൻസാഫ് (DANSAF) അംഗങ്ങളായ എസ്.ഐ. മനോജ്കുമാർ, എസ്.സി.പി.ഒ. സുനോജ് കരയിൽ എന്നിവരും ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.