GulfSharjah

ഷാർജയിൽ വ്യാജ സംസം വെള്ളം വിറ്റയാൾ പിടിയിൽ; കടയുടമകൾക്ക് മുന്നറിയിപ്പ്

ഷാർജ: മക്കയിലെ പുണ്യജലമായ സംസം വെള്ളമെന്ന വ്യാജേന സാധാരണ ടാപ്പ് വെള്ളം കുപ്പികളിലാക്കി വിൽപന നടത്തിയ ഒരാളെ ഷാർജയിൽ അധികൃതർ പിടികൂടി. ഷാർജ മുനിസിപ്പാലിറ്റിയുടെയും ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഈ സംഭവത്തെത്തുടർന്ന്, സംസം വെള്ളം അനധികൃതമായി വിൽക്കുന്ന കടയുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു താമസസ്ഥലം അനധികൃത ബോട്ടിലിംഗ് കേന്ദ്രമാക്കി മാറ്റിയാണ് ഇയാൾ വ്യാജ സംസം വെള്ളം ഉത്പാദിപ്പിച്ചു വിറ്റിരുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വെള്ളം കുപ്പികളിലാക്കിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നൽകി ഉയർന്ന വിലയ്ക്കാണ് ഇയാൾ ഈ വ്യാജ വെള്ളം വിറ്റഴിച്ചിരുന്നത്.

പതിവ് പരിശോധനയ്ക്കിടെ ഒരു വീടിന് സമീപത്തുനിന്ന് വാഹനത്തിൽ കുപ്പിവെള്ളം കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ റെയ്ഡിൽ സംസം വെള്ളമെന്ന് ലേബൽ ചെയ്ത നിരവധി കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായും, ഇയാൾ ഉപയോഗിച്ചിരുന്ന ലൈസൻസുള്ള കമ്പനിയുടെ പേരിൽ വ്യാജ ബില്ലുകൾ കണ്ടെത്തിയതിനെ തുടർന്ന് ആ സ്ഥാപനം അടച്ചുപൂട്ടിയതായും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

ലൈസൻസില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുമായും, ഉറവിടം വ്യക്തമല്ലാത്ത ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വിൽക്കുന്നവരുമായും ഇടപാടുകൾ നടത്തരുതെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സംസം വെള്ളം വിൽക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങളും ലൈസൻസിംഗും ആവശ്യമാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും.

Related Articles

Back to top button
error: Content is protected !!