മണിപ്പൂർ കലാപം: മെയിതേയി സംഘടനയായ അരംബായ് തെങ്ഗോൾ പ്രവർത്തകൻ ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് സിബിഐ പിടിയിൽ; സംസ്ഥാനത്ത് സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ തുടരുന്ന വംശീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ മെയിതേയി സംഘടനയായ അരംബായ് തെങ്ഗോളിന്റെ (Arambai Tenggol) പ്രവർത്തകനായ കനൻ സിങ്ങിനെ സിബിഐ ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. 2023-ലെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിന് പിന്നാലെ ഇംഫാലിലും മറ്റ് പല ജില്ലകളിലും വ്യാപകമായ പ്രതിഷേധങ്ങളും സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ശനിയാഴ്ച രാത്രി മുതൽ കനൻ സിങ്ങിന്റെ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഇംഫാലിൽ സ്ഥിതിഗതികൾ വഷളായിരുന്നു. ഞായറാഴ്ച ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് സിങ്ങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു.
തുടർന്ന് ഇയാളെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് സിബിഐയുടെ നീക്കം. കനൻ സിങ്ങിന്റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചതായും സിബിഐ വക്താവ് വ്യക്തമാക്കി.
മണിപ്പൂരിലെ ക്രമസമാധാന നില കണക്കിലെടുത്ത്, അവിടുത്തെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റിയതായി സിബിഐ അറിയിച്ചു.
അറസ്റ്റിൽ പ്രതിഷേധിച്ച് ഇംഫാലിലെ ക്വാകിതൽ, ഉറിപോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ടയറുകളും പഴയ ഫർണിച്ചറുകളും കൂട്ടിയിട്ട് കത്തിച്ച് റോഡുകൾ ഉപരോധിച്ചു. പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി പലയിടത്തും ഏറ്റുമുട്ടി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറായി ലാംലോങ്ങിൽ ഒരു ബസ് അഗ്നിക്കിരയാക്കുകയും ചെയ്തു.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൂബാൽ, ബിഷ്ണുപൂർ, കക്ചിംഗ് ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റർനെറ്റ്, മൊബൈൽ ഡാറ്റാ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
അരംബായ് തെങ്ഗോൾ തങ്ങളുടെ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് 10 ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മെയ് മാസത്തിൽ ആരംഭിച്ച മണിപ്പൂർ കലാപത്തിൽ 260-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ ഈ കേസുകൾ അന്വേഷിക്കുന്നത്.