നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വെച്ചതിന് ശേഷവും നിമിഷപ്രിയയുടെ കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും സർക്കാർ നൽകുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു
നിമിഷപ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ട്. അവരെ സഹായിക്കാൻ അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായും ബന്ധപ്പെടുന്നതിന് ചർച്ചകൾ തുടരുന്നതിനും കോൺസുലേറ്റ് ഇടപെടലുകൾ തുടരുന്നുണ്ട്
സെൻസിറ്റീവായ വിഷയമായതിനാൽ സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനും ഇക്കാര്യത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നതായും രൺധീർ പറഞ്ഞു