മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയിൽ; മമ്മൂട്ടിയുടെ വഴിപാട് രസീത് പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ല: ദേവസ്വം ബോർഡ്

ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി ഉഷഃപൂജ വഴിപാട് നടത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്നെഴുതിയ രസീത് സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് കഴിഞ്ഞ ദിവസം മോഹൻലാൽ പ്രതികരിച്ചിരുന്നു. മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എമ്പുരാന്റെ പ്രചരണാർത്ഥം ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. ദേവസ്വം ഉദ്യോഗസ്ഥരാരും വിവരം പുറത്തുവിട്ടിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറയുന്നു.
ദേവസ്വം ബോർഡിന്റെ വിശദീകരണ കുറിപ്പ് ഇങ്ങനെ- ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യാശിക്കുന്നു.