നന്തൻകോട് കൂട്ടക്കൊലപാതക കേസ്: കേഡൽ ജിൻസൺ രാജക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൺ രാജക്ക്(34) ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ പിഴത്തുക സാക്ഷി കൂടിയായ അമ്മാവൻ ജോസ് സുന്ദരത്തിന് നൽകാനാണ് കോടതി നിർദേശം. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു
എന്നാൽ മാനസികരോഗമുള്ള ഒരാൾ എങ്ങനെ നാല് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. കേഡൽ പുറത്തിറങ്ങിയാൽ ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്ന ഉറപ്പ് നൽകാൻ ആർക്ക് കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.