നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും എതിരെ തെളിവുകളുണ്ടെന്ന് ഇഡി; കേസ് നിലനിൽക്കുമെന്ന് കോടതിയിൽ

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കേസ് നിലനിൽക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യൂ കോടതിയിലാണ് ഇഡി ഈ സുപ്രധാന വിവരം അറിയിച്ചത്.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ) യംഗ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. ഈ ഇടപാടിലൂടെ 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചുവെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.
2023 നവംബറിൽ, കേസിന്റെ ഭാഗമായി ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഈ കണ്ടുകെട്ടൽ ഏപ്രിൽ 10-ന് സ്ഥിരീകരിക്കുകയും ചെയ്തു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2014-ൽ ഡൽഹി കോടതിയിൽ സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021-ൽ ഇഡിയുടെ അന്വേഷണം ആരംഭിച്ചത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപിക്കുന്നു.