നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: ഭവിൻ പൊലീസ് സ്റ്റേഷനിലെത്തിയത് അനീഷ ഫോൺ എടുക്കാഞ്ഞതിനാൽ

തൃശൂർ: നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് തൃശൂർ റൂറൽ എസ് പി കൃഷ്ണകുമാർ. ഇന്നലെ രാത്രി 12.30ക്ക് ശേഷമാണ് ഭവിൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരസ്പര വിരുദ്ധമായാണ് സ്റ്റേഷനിലെത്തിയപ്പോൾ സംസാരിച്ചത്.
ഭവിനും അനീഷയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും 2020 മുതൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തി ഭവിൻ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചുവെന്നും കുട്ടികളുടെ അസ്ഥി തന്നെയാണ് സ്റ്റേഷനിൽ കൊണ്ടുവന്നതെന്നും മനസിലായി. വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തണം.
ആദ്യ കുട്ടി ജനിച്ചപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് പറഞ്ഞത്. രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമായിരുന്നു. കേസ് ചാലക്കുടി ഡി വൈ എസ് പി അന്വേഷിക്കുമെന്നും റൂറൽ എസ് പി പറഞ്ഞു.
അനീഷ ഗർഭിണിയായിരുന്നു എന്ന സംശയം നാട്ടുകാരിൽ ചിലർക്കുണ്ടായിരുന്നു. അവർ കണ്ടെത്തുമോ എന്ന സംശയത്തെ തുടർന്നാണ് മൃതദേഹവശിഷ്ടങ്ങൾ കൊണ്ടുവരാൻ ഭവിൻ ആവശ്യപ്പെട്ടത്. അസ്ഥികൾ കടലിൽ ഒഴുക്കുവാനും പ്ലാൻ ചെയ്തിരുന്നു. രണ്ടാമത്തെ പ്രസവത്തിന് ശേഷം ഇരുവരും പിണങ്ങി. അനിഷ മറ്റൊരു ബന്ധത്തിലേക്ക് പോയാൽ അതിനെ എതിർക്കാനായാണ് അസ്ഥികൾ സൂക്ഷിച്ചിരുന്നത്.
ഇന്നലെ രാത്രി അനിഷയെ വിളിച്ച് കിട്ടാതായതോടെയാണ് പ്രകോപിതനായ ഭവിൻ മദ്യപിച്ച് അസ്ഥികളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. കൂടുതൽ അന്വേഷണം ആവശ്യമാണെന്നും റൂറൽ എസ് പി പറഞ്ഞു.