പോപുലർ ഫ്രണ്ട് കേരളത്തിൽ 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയതായി എൻഐഎ; പട്ടികയിൽ ജില്ലാ ജഡ്ജിയും

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. വിവിധ കേസുകളിൽ നിന്ന് പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണ് ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഹിറ്റ്ലിസ്റ്റിൽ ഒരു ജില്ലാ ജഡ്ജിയും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അൻസാൻ കെപി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷ എതിർത്ത് എൻഐഎ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ പറയുന്നത്. ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടിക പിടിച്ചെടുത്തതായി എൻഐഎ പറയുന്നു
ആലുവ പെരിയാർവാലിയിലെ പിഎഫ്ഐ ഓഫീസിൽ നിന്ന് ഹിറ്റ്ലിസ്റ്റിൽ പെട്ട അഞ്ച് പേരുടെ വിവരങ്ങൾ കിട്ടി. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ അവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയാണ് പിഎഫ്ഐ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ പറയുന്നു. ഇതേ തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി