World

ഇസ്രായേൽ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനിക നേതാക്കൾക്ക് ഇറാനിൽ ഔദ്യോഗിക സംസ്കാര ചടങ്ങ്

ടെഹ്‌റാൻ: ഇസ്രായേലുമായുള്ള സമീപകാല സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്കും ആണവ ശാസ്ത്രജ്ഞർക്കും മറ്റ് പൗരന്മാർക്കും ആദരാഞ്ജലികൾ അർപ്പിച്ച് ഇറാൻ ഔദ്യോഗിക സംസ്കാര ചടങ്ങ് സംഘടിപ്പിച്ചു. ഏകദേശം 60-ഓളം പേരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടെഹ്‌റാനിലെ പ്രധാന സ്ക്വയറുകളിലൂടെ നീങ്ങുകയും ആയിരക്കണക്കിന് ആളുകൾ അണിനിരക്കുകയും ചെയ്തു.

ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ജനറൽ ഹുസൈൻ സലാമി, സൈന്യത്തിലെ രണ്ടാമത്തെ കമാൻഡറായ മേജർ ജനറൽ മുഹമ്മദ് ബാഗേരി, ഗാർഡ്സ് എയ്‌റോസ്‌പേസ് ഫോഴ്‌സ് മേധാവി ജനറൽ അമിർ അലി ഹാജിസാദെ തുടങ്ങിയ ഉന്നത സൈനിക നേതാക്കളുടെയും, ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി ഉൾപ്പെടെയുള്ളവരുടെയും മൃതദേഹങ്ങളാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നുണ്ട്.

 

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആയിരക്കണക്കിന് ആളുകൾ ഇറാൻ പതാകകൾ വീശിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും ‘അമേരിക്കക്ക് മരണം’, ‘ഇസ്രായേലിന് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും വിലാപയാത്രയിൽ പങ്കെടുത്തു. ടെഹ്‌റാനിലെ ഇംഗെലാബ് (വിപ്ലവം) സ്ക്വയറിൽ നിന്നാരംഭിച്ച ചടങ്ങ് ആസാദി (സ്വാതന്ത്ര്യം) സ്ക്വയറിലേക്ക് നീണ്ടു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉൾപ്പെടെയുള്ള ഉന്നത സർക്കാർ, സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പൊതു ചടങ്ങായിരുന്നു ഇത്. രക്തസാക്ഷികളെ ആദരിക്കുന്നതിനുള്ള ഈ ചടങ്ങ് “ഇസ്ലാമിക ഇറാനും വിപ്ലവത്തിനും ഒരു ചരിത്ര ദിനമാണ്” എന്ന് ടെഹ്‌റാൻ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹ്‌മൂദി വിശേഷിപ്പിച്ചു.

യുഎസ്, ഇസ്രായേൽ പതാകകൾ കത്തിച്ചും ഇറാൻ ജനത തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ തങ്ങളുടെ രാജ്യത്തിനുണ്ടായ നഷ്ടത്തെ ഇത് ഉയർത്തിക്കാട്ടുന്നു. ഇസ്രായേലുമായുള്ള 12 ദിവസത്തെ സംഘർഷത്തിൽ 627 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയം അവകാശപ്പെടുമ്പോൾ, ഇറാൻ ആക്രമണങ്ങളിൽ 28 പേർ മരിച്ചുവെന്ന് ഇസ്രായേൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!