
മസ്കറ്റ്: ഇറാനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇത് ഇറാനിയൻ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഈ ആക്രമണം മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നും സമാധാന ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും ഒമാൻ ചൂണ്ടിക്കാട്ടി. അക്രമങ്ങൾ അവസാനിപ്പിക്കാനും അയൽരാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ഈ ലംഘനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്ന് ഒമാൻ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ നിലവിലുള്ള പ്രതിസന്ധികൾക്ക് അടിസ്ഥാനപരമായ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും, ഫലസ്തീൻ, മറ്റ് അറബ് പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും ഗാസയിലെ ആക്രമണങ്ങൾ നിർത്തലാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്ക് സ്വയം നിർണ്ണയാവകാശവും ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും നൽകുന്നതിലൂടെ മാത്രമേ മേഖലയിൽ സുസ്ഥിരവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ സാധിക്കൂ എന്നും ഒമാൻ പ്രസ്താവനയിൽ വ്യക്തമാക്കി.