പടിയൂർ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിനെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ പടിയൂരിൽ രണ്ടാം ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നേരത്തെ ആദ്യ ഭാര്യയെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്
പോലീസ് പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പോലീസാണ് ഇരിങ്ങാലക്കുട പോലീസിൽ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്ന് പോലീസ് സംഘം കേദാർനാഥിലേക്ക് തിരിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു
രണ്ടാം ഭാര്യ രേഖ(43), അമ്മ മണി(74) എന്നിവരെയാണ് ഇയാൽ കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾക്ക് സമീപം ഇവൾ മരിക്കേണ്ടവൾ എന്നെഴുതിയ കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. 2019ൽ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രേംകുമാർ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങി അഞ്ച് മാസം മുമ്പാണ് രേഖയെ വിവാഹം ചെയ്തത്.