പിഡിപി പീഡിത വിഭാഗം, ജമാഅത്തെ ഇസ്ലാമി ലോക വർഗീയ ശക്തി: എംവി ഗോവിന്ദൻ

വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
ജമാഅത്തെ ഇസ്ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തിൽ പീഡിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് പിഡിപി. ജമാഅത്തെ ഇസ്ലാമി ലോക വർഗീയ ശക്തിയാണ്. ആർഎസ്എസ് പോലെ ഇസ്ലാമിക് രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവർ. ഇത്തരമൊരു നിലപാട് പിഡിപിക്ക് ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണക്കുമെന്ന് പിഡിപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് എൽഡിഎഫ് ആണ്. ഫാസിസത്തെ തടയിടാൻ എൽഡിഎഫ് മാത്രമേ സാധിക്കൂവെന്നും പിഡിപി പറഞ്ഞിരുന്നു.