നിലമ്പൂരിൽ ജനം വിധിയെഴുതുന്നു: ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര, സ്വരാജ് വോട്ട് രേഖപ്പെടുത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് രാവിലെ തന്നെ മാങ്കുത്ത് എൽപി സ്കൂളിലെത്തി വോട്ട് ചെയ്തു. നിലമ്പൂർ ആയിഷ മുക്കട്ട ജിഎൽപിഎസിൽ എത്തി വോട്ട് ചെയ്തു
രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വിവിധ വിഷയങ്ങളുയർത്തി ഒരു മാസത്തിലേറെ നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂർ ഇന്ന് വിധിയെഴുതുന്നത്. എൽഡിഎഫിനായി എം സ്വരാജും യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും സ്വതന്ത്ര സ്ഥാനാർഥിയായി പിവി അൻവറുമാണ് മത്സരിക്കുന്നത്.
വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് ചെയ്ത ശേഷം എം സ്വരാജ് പറഞ്ഞു
59 പുതിയ പോളിംഗ് സ്റ്റേഷനുകൾ സഹിതം 263 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 14 എണ്ണം പ്രശ്നബാധിത ബൂത്തുകളായാണ് കാണുന്നത്. ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്ന് ബൂത്തുകൾ വനത്തിനുള്ളിലാണ്