വിമാനം തകർന്നുവീണത് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ; വിദ്യാർഥികൾക്കും ഗുരുതര പരുക്ക്

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക്. മേഘാനിയിൽ ഇന്റേൺ ഡോക്ടർമാർ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. അപകട സമയത്ത് മെഡിക്കൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരിൽ പലർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
ഉച്ചയ്ക്ക് 1.38നാണ് എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനം ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്തത്. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിമാനം തകർന്നുവീണു. ലണ്ടൻ വരെയുള്ള യാത്രയായതിനാൽ വിമാനത്തിലെ ഇന്ധന ടാങ്ക് നിറച്ചിരുന്നു. ഇതും അപകടത്തിന്റെ ആഘാതം വർധിച്ചു. തകർന്നുവീണതിന് പിന്നാലെ വിമാനം തീഗോളമായി കത്തിനശിക്കുകയായിരുന്നു
അപകടത്തിൽ 133 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ പത്തനംതിട്ട സ്വദേശിയായ നഴ്‌സുമുണ്ട്. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായരാണ്(39) മരിച്ചത്. ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്ക് പോകാനായി ഇന്നലെയാണ് കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലെത്തിയത്