Kerala
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പ്ലസ് ടു വിദ്യാർഥി മരിച്ചു

ഇരവിപേരൂരിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കറ്റോട് ഇരുവള്ളിപ്പാറ വാഴക്കൂട്ടത്തിൽ സാബു-രമ്യ ദമ്പതികളുടെ മകൻ ജെറോം എബ്രഹാം സാബുവാണ്(17) മരിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധ സംഘമാണ് മൃതദേഹം കണ്ടെത്തിയത്
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അഞ്ചംഗ സംഘം കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോം അപകടത്തിൽപ്പെടുകയായിരുന്നു.
കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സുഹൃത്തിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ജെറോമിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.