പ്രധാനമന്ത്രി അഹമ്മദാബാദിൽ: അപകട സ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. എയർ ഇന്ത്യ വിമാനം തകർന്നുവീണ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. എയർ ഇന്ത്യ സിഇഒ അടക്കം പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പോയി
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവരും തകർന്നുവീണ പ്രദേശത്തെ ആളുകളും സഹിതം 294 പേർ മരിച്ചതായാണ് റിപ്പോർട്ട്. 229 യാത്രാക്കാരും 12 ക്രൂ അംഗങ്ങളും മരിച്ചു. ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലാണ് വിമാനം തകർന്നുവീണത്. ഇവിടെയുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികളും മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 1.38ന് 23ാം നമ്പർ റൺവേയിൽ ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്.