Kerala

ഗോവിന്ദച്ചാമി പിടിയിലായെന്ന വാർത്ത സ്ഥിരീകരിക്കാതെ പോലീസ്; തളാപ്പിലെ വീട് വളഞ്ഞ് പരിശോധന

തടവുചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായെന്ന വാർത്ത സ്ഥിരീകരിക്കാതെ പോലീസ്. കണ്ണൂർ തളാപ്പിലെ വീട്ടിൽ കണ്ടെന്ന് മാത്രമാണ് ഇപ്പോൾ പോലീസ് നൽകുന്ന വിവരം. വീട് പോലീസ് സംഘം വളഞ്ഞിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്.

്അതേസമയം ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയെ കുറിച്ച് ചോദ്യങ്ങളുയരുകയാണ്. സെല്ലിന്റെ കമ്പി മുറിച്ചാണ് ഇയാൾ പുറത്തു കടന്നത്. തുടർന്ന് തുണികൾ കെട്ടിക്കൂട്ടി വടമാക്കി ഉപയോഗിച്ച് മതിൽ ചാടി. വൈകിട്ട് അഞ്ച് മണിയോടെ ജയിൽപുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിന് ശേഷം ഒന്നേ കാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്

ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടുത്തെ മതിലിന് സമീപത്ത് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുണി ഉപയോഗിച്ച് വടമുണ്ടാക്കി മതിലിന് മുകളിലെ ഫെൻസിംഗിലേക്ക് എറിയുകയായിരുന്നു. മതിലിൽ കിടക്കുന്ന വടം പുലർച്ചെ അഞ്ച് മണിയോടെ ജയിൽ അധികൃതർ കണ്ടതോടെയാണ് ഓരോ സെല്ലുകളിലായി പരിശോധന നടത്തിയത്. തുടർന്നാണ് രക്ഷപ്പെട്ടത് ഗോവിന്ദച്ചാമിയാണെന്ന് വ്യക്തമായത്.

രാവിലെ ആറ് മണിയോടെയാണ് ജയിൽചാട്ടം അധികൃതർ സ്ഥിരീകരിച്ചത്. തുടർന്ന് വിവരം പോലീസിന് കൈമാറി. ഏഴ് മണിയോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും സംസ്ഥാനത്താകെ വിവരം കൈമാറിയതും. അപ്പോഴേക്കും ആറ് മണിക്കൂർ പിന്നിട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!