ജനകീയനായ മാർപാപ്പ അനശ്വരതയിലേക്ക് മടങ്ങുന്നു; സംസ്‌കാര ചടങ്ങുകൾക്ക് തുടക്കം

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമായി. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആണ് ചടങ്ങുകൾക്ക് തുടക്കമായത്. മാർപാപ്പയുടെ ഭൗതിക ദേഹം അടങ്ങുന്ന പേടകം ഇരുവശത്തുമായി അണിനിരന്ന കർദിനാൾമാരുടെ മധ്യത്തിലൂടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് പുറത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിച്ചു.
സംസ്‌കാര ചടങ്ങിന്റെ ഭാഗമായുള്ള ഗാനശുശ്രൂഷയാണ് ഇപ്പോൾ നടക്കുന്നത്. വിശുദ്ധ കുർബാനക്ക് ശേഷം വിശ്വാസികൾക്കായുള്ള ദിവ്യ കാരുണ്യ വിതരണം നടക്കും. രാഷ്ട്രത്തലവൻമാരും വൈദികരും വിശ്വാസികളും അടക്കം ആയിരങ്ങളാണ് മാർപാപ്പക്ക് വിട ചൊല്ലാനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചു കൂടിയിരിക്കുന്നത്.
വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണുന്നതിനായി സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്ന് നാല് കിലോമീറ്റർ അകലെ സെന്റ് മേരി മേജർ ബസലിക്കയിലേക്ക് കൊണ്ടുപോകും. ഇവിടെയാണ് മാർപാപ്പയുടെ ഭൗതികദേഹം അടക്കം ചെയ്യുന്നത്.