
ഷാർജ: ഷാർജയിൽ പുതുതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ പ്രൊബേഷൻ (പരിശീലന) കാലാവധി ആറ് മാസത്തിൽ നിന്ന് ഒൻപത് മാസമായി വർധിപ്പിച്ചു. എമിറേറ്റിലെ സർക്കാർ ജോലികളുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ പുതിയ നിയമനിർമ്മാണങ്ങളിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയമം അനുസരിച്ച്, ഷാർജയിലെ എമിറാത്തി പൗരന്മാർക്കും എമിറാത്തി അമ്മമാരുടെ മക്കൾക്കും സർക്കാർ ജോലികളിൽ കൂടുതൽ പിന്തുണയും പരിഗണനയും ലഭിക്കും. അവരുടെ കഴിവുകൾക്കും യോഗ്യതകൾക്കും അനുസരിച്ചുള്ള തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിനും, പ്രത്യേക ജോബ് ഗ്രേഡുകൾ അനുവദിക്കുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.
മാനവ വിഭവശേഷി വകുപ്പ് കേന്ദ്രീകൃതമായി ജോബ് ഡിസ്ക്രിപ്ഷനുകളുടെയും വർഗ്ഗീകരണത്തിന്റെയും ഒരു മാനുവൽ പുറത്തിറക്കും. ഇത് തൊഴിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനും, ജീവനക്കാർക്ക് അവരുടെ ചുമതലകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ശുപാർശയനുസരിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. സർക്കാർ തൊഴിൽ മേഖലയിൽ മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കാനും ജീവനക്കാർക്ക് അവരുടെ ജോലികൾ എളുപ്പത്തിൽ ചെയ്യാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.