രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നത് വൈരാഗ്യമായി; കണ്ണൂർ കൊലപാതകത്തിൽ എഫ്‌ഐആർ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകർന്നതിലുള്ള പകയെന്ന് എഫ്‌ഐആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലുള്ള സൗഹൃദം മുറിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും സന്തോഷ് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. വെടിയൊച്ച കേട്ട പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്തോഷിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നു. രാധാകൃഷ്ണന്റെ വീടിന്റെ നിർമാണ പ്രവർത്തി നടത്തിയത് സന്തോഷാണെന്നാണ് വിവരം. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. രാധാകൃഷ്ണൻ ബിജെപി പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ്. സന്തോഷ് അവിവാഹിതനാണ്