റഫേല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണം ഇനി ഇന്ത്യയിൽ

ഫ്രഞ്ച് സര്‍ക്കാരുമായി റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയതിന് പിന്നാലെ വിമാനങ്ങളുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണ. റഫേല്‍ യുദ്ധ വിമാനങ്ങളുടെ ഫ്യൂസെലേജ് നിര്‍മ്മാണമായിരിക്കും ഇന്ത്യയില്‍. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും കരാറിലേര്‍പ്പെട്ടു. ആദ്യമായാണ് റഫേലിന്റെ ഫ്യൂസെലേജ് നിര്‍മ്മാണം ഫ്രാന്‍സിന് പുറത്ത് ഒരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്നത്.
ഇന്ത്യാ- ഫ്രഞ്ച് പ്രതിരോധ സഹകരണത്തിലെ നിര്‍ണായക ചുവടുവയ്പ്പായാണ് ഈ കരാറിനെ കാണുന്നത്. നിലവില്‍ ഇന്ത്യയില്‍ 36 റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഇതുകൂടാതെ നാവിക സേനയ്ക്ക് വേണ്ടിയാണ് 26 റഫേല്‍ വിമാനങ്ങള്‍ക്കായി 63,000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുതിയ കരാറെന്നതും ശ്രദ്ധേയമാണ.് ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിര്‍മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ല്‍ ആദ്യത്തെ ഫ്യൂസെലേജ് നിര്‍മിച്ച് പുറത്തിറക്കും.
മാസം രണ്ട് ഫ്യൂസെലേജ് വീതം നിര്‍മിക്കാനാകുന്ന ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇന്ത്യയുടെ മള്‍ട്ടിറോള്‍ യുദ്ധവിമാന ഇടപാടില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വിമാനം കൂടിയാണ് റഫാല്‍. ഇതിനിടെയാണ് ഇന്ത്യയില്‍ വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. അതേസമയം ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ നാവികസേനയ്ക്കായി 38,000 കോടി രൂപയ്ക്ക് മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ് ആണ് ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. ഇതിനുള്ള കരാര്‍ ഈ മാസം ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍വരി ക്ലാസില്‍ വരുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനി. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് അന്തര്‍വാഹിനി നിര്‍മിക്കുക. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും.
എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ എന്ന ഇന്ത്യന്‍ സാങ്കേതിക വിദ്യയും അന്തര്‍വാഹിനിയില്‍ ഉള്‍പ്പെടുത്തും. എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം അന്തര്‍വാഹിനിയെ കൂടുതല്‍ സമയം സമുദ്രാന്തര്‍ഭാഗത്ത് തുടരാന്‍ അനുവദിക്കും. ഇത് അന്തര്‍വാഹിനിയുടെ രഹസ്യനീക്കത്തിനെയും കാര്യക്ഷമതയേയും വളരെയധികം സഹായിക്കും. ഫ്രഞ്ച് നേവല്‍ ഗ്രൂപ്പുമായി സഹകരിച്ച് അവരുടെ സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനികള്‍.