
മുംബൈ: ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് (RCPL) വൻ തന്ത്രങ്ങൾ മെനയുന്നു. ഇതിന്റെ ഭാഗമായി, 8,000 കോടി രൂപ വരെ നിക്ഷേപിച്ച് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും പ്രാദേശിക വിപണികൾ കേന്ദ്രീകരിച്ച് പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനും റിലയൻസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ടപാനീയമായിരുന്ന കാംപ കോളയെ റീലോഞ്ച് ചെയ്തുകൊണ്ടാണ് റിലയൻസ് ഈ മേഖലയിൽ ശക്തമായ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. 2022-ൽ പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയ്ക്ക് കാംപ കോളയെ ഏറ്റെടുത്ത റിലയൻസ്, 2023 മാർച്ചിൽ “നയേ ഇന്ത്യ കാ അപ്‌നാ ഠണ്ടാ” എന്ന പരസ്യവാചകത്തോടെ ഇത് വീണ്ടും വിപണിയിലെത്തിച്ചു.
വില കുറച്ച് വിപണി പിടിക്കാൻ:
കാംപ കോളയുടെ 200 മില്ലി ലിറ്റർ ബോട്ടിലിന് 10 രൂപ മാത്രം വിലയിട്ടാണ് റിലയൻസ് വിപണിയിൽ തരംഗം സൃഷ്ടിച്ചത്. ഇതേ അളവിലുള്ള കൊക്കകോളയും പെപ്‌സിയും 20 രൂപ ഈടാക്കിയിരുന്ന സാഹചര്യത്തിൽ, റിലയൻസിന്റെ ഈ നീക്കം മറ്റ് കമ്പനികളെയും വില കുറയ്ക്കാൻ നിർബന്ധിതരാക്കി.
വ്യാപാരികൾക്ക് ഉയർന്ന ലാഭം:
ചില്ലറ വ്യാപാരികൾക്ക് ആകർഷകമായ മാർജിൻ വാഗ്ദാനം ചെയ്യുന്നതും റിലയൻസിന്റെ തന്ത്രങ്ങളിൽ പ്രധാനമാണ്. കാംപ കോള വിൽക്കുന്ന വ്യാപാരികൾക്ക് 6 മുതൽ 8 ശതമാനം വരെ മാർജിൻ റിലയൻസ് നൽകുമ്പോൾ, പെപ്‌സിയും കൊക്കകോളയും ഇതിന്റെ പകുതിയോളം മാത്രമാണ് നൽകുന്നത്. ഇത് കാംപ കോളയ്ക്ക് കൂടുതൽ ഷെൽഫ് സ്പേസ് ലഭിക്കാൻ സഹായിക്കുന്നുണ്ട്.
വേഗത്തിലുള്ള വളർച്ച:
റീലോഞ്ച് ചെയ്ത് ഒന്നര വർഷം പിന്നിടുമ്പോൾ, കാംപ കോളയുടെ വാർഷിക വരുമാനം 1000 കോടി രൂപ കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ ശീതളപാനീയ വിപണിയുടെ 10 ശതമാനത്തിലധികം കാംപ കോള ഇതിനോടകം കൈയടക്കിക്കഴിഞ്ഞു.
ആഗോള ശീതളപാനീയ വിപണിയിലെ മാറുന്ന ട്രെൻഡുകളെ മുതലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കാംപ കോള വ്യാപിപ്പിക്കാനും റിലയൻസ് ലക്ഷ്യമിടുന്നുണ്ട്. ഒമാനിൽ വിതരണം ആരംഭിച്ച കാംപ കോള ഉടൻ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കടക്കുമെന്നാണ് വിവരം. അമേരിക്കൻ ഉൽപ്പന്നങ്ങളോടുള്ള വിരോധം ഗൾഫ് രാജ്യങ്ങളിൽ വർദ്ധിക്കുന്നത് റിലയൻസിന് പുതിയ വിപണി സാധ്യതകൾ തുറന്നു നൽകുന്നുണ്ട്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ്, താങ്ങാനാവുന്ന വിലയും ശക്തമായ വിപണന തന്ത്രങ്ങളുമായി കോള വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിടാനാണ് ഒരുങ്ങുന്നത്. ഇത് കൊക്കകോള, പെപ്‌സി തുടങ്ങിയ ആഗോള ഭീമന്മാർക്ക് വലിയ വെല്ലുവിളിയായി മാറിയേക്കാം.