റഹീമിന് 20 വർഷം തടവുശിക്ഷ വിധിച്ച് റിയാദ് കോടതി; അടുത്ത വർഷം മോചിതനാകാം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ. നിർണായക വിധിയാണ് ഇന്ന് റിയാദിലെ കോടിതയിൽ നിന്നുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. ഇതോടെ 2026 ഡിസംബറിൽ റഹീമിന് ജയിൽ മോചിതനാകാൻ സാധിക്കും
റഹീം നിലവിൽ 19 വർഷം തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞു. കഴിഞ്ഞ 12 തവണയും കേസ് പല കാരണങ്ങൾ കൊണ്ട് മാറ്റിവെച്ചിരുന്നു. ഈ മാസം അഞ്ചിനായിരുന്നു ഇതിന് മുമ്പ് സിറ്റിംഗ് നടന്നത്. നേരത്തെ റഹീമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 1.5 കോടി റിയാൽ ദയാധനമായി സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെയാണ് വധശിക്ഷ ഒഴിവായത്
2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് റഹീമിന് വധശിക്ഷ വിധിച്ചത്. ഒമ്പത് മാസം മുമ്പാണ് വാദിഭാഗം ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയത്.