ഇന്ത്യൻ വിമാന അപകടത്തിൽ സൗദി രാജാവും കിരീടാവകാശിയും അനുശോചനം രേഖപ്പെടുത്തി

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ മരണത്തിൽ സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അനുശോചനം രേഖപ്പെടുത്തി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും ഇന്ത്യൻ ജനതയെയും അനുശോചനം അറിയിച്ചുകൊണ്ട് അവർ സന്ദേശം അയച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അവർ ആശംസിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകരുകയും ഒരു കെട്ടിടത്തിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്നാണ് മരണങ്ങളും പരിക്കുകളും ഉണ്ടായതെന്ന വാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് രാജാവ് സൽമാൻ സന്ദേശത്തിൽ പറഞ്ഞു. ദുരന്തത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡന്റിനും മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ ജനതയ്ക്കും അഗാധമായ അനുശോചനവും അനുഭാവവും രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് അപകടത്തിൽപ്പെട്ടത്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.