ട്രംപിന് തിരിച്ചടി; താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി

ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വിധിച്ച് യുഎസ് കോടതി. കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്ന് കോടതി വിമർശിച്ചു
ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ കുറിച്ചായിരുന്നു കേസ്. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കോണമി പവേഴ്‌സ് ആക്ട് നിയമപ്രകാരം താരിഫ് ഉയർത്താൻ പ്രസിഡന്റിന് കോൺഗ്രസ് ഒരിക്കലും പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നത്. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.