ലൈംഗിക പീഡന പരാതി: ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ തെളിവില്ലെന്ന് പോലീസ്

ചലചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരായ ലൈംഗിക പീഡന പരാതിയിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക സംഘം ഉടൻ തീരുമാനിക്കും
2008ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരായ പരാതി. മുകേഷ്, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ അതേ നടി തന്നെയായിരുന്നു ഇവർക്കെതിരായ കേസിലെയും പരാതിക്കാരി
അന്വേഷണത്തിൽ പരാതിക്കാരി പോലും അപമര്യാദയായി പെരുമാറിയെന്ന് പറയുന്ന സ്ഥലം തിരിച്ചറിഞ്ഞില്ല. ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിയോ ഇല്ല. പരാതിക്കാരിയും ജയസൂര്യയും ഒന്നിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് തെളിവെന്നും പോലീസ് പറയുന്നു
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്ര മേനോനെതിരായ പരാതി. എന്നാൽ പരാതിക്കാരി ഹോട്ടലിൽ വന്നതിന് തെളിവില്ലെന്നും പോലീസ് പറയുന്നു.