ഷാബാ ഷെരീഫ് വധക്കേസ്: ഷൈബിന് 11 വർഷം 9 മാസം തടവ്; ഷിഹാബുദ്ദീന് 6 വർഷം 9 മാസവും തടവ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും തടവാണ് വിധിച്ചത്. രണ്ടാം പ്രതി ഷിഹാബുദ്ദീന് 6 വർഷവും 9 മാസവും ആറാം പ്രതി നിഷാദിന് 3 വർഷം 9 മാസവും തടവുശിക്ഷ വിധിച്ചു
മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്
2019 ഓഗസ്റ്റിലാണ് പാരമ്പര്യ ചികിത്സകനായ ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്ന് വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും ഷെരീഫ് മരുന്നിന്റെ രഹസ്യം പറഞ്ഞിരുന്നില്ല. ക്രൂര പീഡനത്തിനിടെ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.