കപ്പൽ തീപിടിത്തം: പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; ശ്വാസകോശത്തിലടക്കം പൊള്ളലേറ്റു

അറബിക്കടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് ജീവനക്കാരുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിലടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ് ജെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൈനീസ് സ്വദേശി ലു എൻലി, തായ് വാൻ സ്വദേശി സോനിറ്റൂർ എസൈനി എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരടക്കം 18 പേരാണ് രക്ഷപ്പെടുത്തിയത്. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമമായി തുടരുകയായിരുന്നു. കണ്ടെയ്‌നറുകളിലെ വെടിമരുന്ന് പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്.
ഫയർ ഫൈറ്റിംഗ് യൂണിറ്റുകൾക്ക് കപ്പലിന് അടുത്തേക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും ചെയ്തു.