National

സ്‌നേഹം നടിച്ച് രാജ രഘുവംശിയെ സോനം കൊണ്ടുപോയത് മരണത്തിലേക്ക്; മധുവിധു കാലത്തെ ക്രൂരകൃത്യം

മധുവിധുവിനിടെ യുവതി വാടക കൊലയാളികളെ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സോനം കൃത്യമായ ആസൂത്രണം നടത്തിയാണ് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലയാളികളിൽ ഒരാളായ രാജ് സിംഗ് കുശ് വാഹയുമായി സോനം അടുപ്പത്തിലായിരുന്നു

ഈ ബന്ധം മറച്ചുവെച്ചാണ് സോനം(24) ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ(29) വിവാഹം ചെയ്തത്. സോനത്തിന്റെ കുടുംബ ബിസിനസുകളുടെ അക്കൗണ്ടന്റായിരുന്നു പ്രതിയായ രാജ് സിംഗ്. വിവാഹം കഴിഞ്ഞ് നാലാം ദിവസം സോനം സ്വന്തം വീട്ടിൽ വന്നിരുന്നു. ഈ സമയത്താണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഹണിമൂണിനായി മേഘാലയ തെരഞ്ഞെടുത്തതും സോനമാണ്. ഹണിമൂണിന് പോകുമ്പോൾ രാജാ രഘുവംശിയോട് പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന ഡയമണ്ട് മോതിരവും മാലയും ധരിക്കാൻ നിർദേശിച്ചതും സോനമായിരുന്നു. ആഭരണങ്ങൾക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്

മേഘാലയയിലേക്ക് ടിക്കറ്റ് എടുത്തതും ട്രിപ്പ് പ്ലാൻ ചെയ്തതുമൊക്കെ സോനമാണ്. മെയ് 11ന് വിവാഹിതരായ ദമ്പതികൾ 20നാണ് മേഘാലയയിൽ എത്തുന്നത്. 23 മുതലാണ് ദമ്പതികളെ കാണാനില്ലെന്ന വാർത്ത വരുന്നത്. ജൂൺ 2ന് രാജാ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ നിന്ന് കണ്ടെത്തി. അപ്പോഴും സോനം കാണാമറയത്തായിരുന്നു

കാണാതായ ദിവസം സോനത്തിനും രാജായ്ക്കുമൊപ്പം മൂന്ന് പുരുഷൻമാരെയും കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. 17 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സോനത്തെ യുപിയിൽ വെച്ച് കണ്ടെത്തുന്നത്. പിന്നാലെ ഇവർ പോലീസിൽ കീഴടങ്ങി. ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. സോനത്തിനൊപ്പം കൃത്യം നടത്തിയ രാജിനെയും നാല് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Related Articles

Back to top button
error: Content is protected !!