ശ്രീലങ്കയുടെ ലോകകപ്പ് ടീം അംഗം, ഐപിഎല്ലിൽ ചെന്നൈയുടെ താരം: ഇപ്പോൾ ബസ് ഡ്രൈവർ

ശ്രീലങ്കൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരവുമായിരുന്ന സൂരജ് രൺദീവ് ജീവിക്കാനായി ഇപ്പോൾ മറ്റൊരു മേഖലയിലാണ്. ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയാണ് സൂരജ്. ക്രിക്കറ്റ് വിട്ട ശേഷം ജീവിക്കാനായി വഴി തേടിയ സൂരജ് ഓസ്ട്രേലിയയിലേക്ക് താമസം മാറുകയായിരുന്നു
ശ്രീലങ്കയുടെ 2011 ലോകകപ്പ് ടീമിലെ അംഗമായിരുന്നു സ്പിന്നറായിരുന്ന സൂരജ് രൺദീവ്. 2011ൽ ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2010ൽ വീരേന്ദർ സേവാഗിന് സെഞ്ച്വറി ലഭിക്കാതിരിക്കാൻ നോ ബോൾ എറിഞ്ഞ് വിവാദത്തിലായ താരം കൂടിയാണ് സൂരജ്. സേവാഗ് 99ൽ നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ ഒരു റൺസ് മതിയായിരുന്നു. ഈ സമയത്താണ് സൂരജ് മനപ്പൂർവം ക്രീസ് വിട്ടിറങ്ങി ബൗൾ ചെയ്ത് നോ ബോളാക്കിയത്
ശ്രീലങ്കക്കായി 31 ഏകദിനവും 12 ടെസ്റ്റുകളും 7 ടി20യും കളിച്ചിട്ടുണ്ട്. കരിയർ അവസാനിച്ച ശേഷം ഓസ്ട്രേലിയയിൽ നെറ്റ് ബോളറായും ജോലി നോക്കിയിട്ടുണ്ട്. 2011ൽ ചെന്നൈക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സൂരജ് നേടിയിട്ടുണ്ട്.