National
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേർ കുടുങ്ങി കിടക്കുന്നു: രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർനൂളിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (എസ്‌എൽബിസി) മേൽക്കൂര ഇടിഞ്ഞ് വീണ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് തൊഴിലാളികൾ ടണലിൽ കുടുങ്ങിതായി അധികൃതർ അറിയിച്ചു. ടണലിൻ്റെ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്.
നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ച് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ടണലിൻ്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവിൽ വിദഗ്ധ സംഘം ടണലിൻ്റെ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി നിർദേശം നൽകി.