കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു; കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്ക് സാധ്യത

അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനിടെ കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കി.
13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കളുള്ളത്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈടാണ്. ഈ കണ്ടെയ്നറുകൾ ഒഴുകി പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 3 വെസലുകൾ അപകടസ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്.
ഇതിനിടെ അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. MSC ELSA 3 കപ്പൽ അപകടത്തിൽ ദുരൂഹതയില്ല. കപ്പലിന്റെ ബലാസ്റ്റിൽ ഉണ്ടായ തകർച്ചയാണ് അപകട കാരണമായി കണക്കാക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നോടെ കപ്പലിലെ ഇന്ധനം പൂർണമായി നീക്കം ചെയ്യാൻ ആകുമെന്നാണ് പ്രതീക്ഷ. ഇതുവരെ അപകടകരമായ ഒരു ഇന്ധനവും കടലിൽ കലർന്നിട്ടില്ല.