നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് സൂഫി പണ്ഡിതന്റെ ശിഷ്യനും; തെറ്റായ വാർത്തയെന്ന് സാമുവൽ ജെറോം

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്താഫിയും സ്ഥിരീകരിച്ചു. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇതിന് ശേഷം തുടർന്ന ചർച്ചകളിലാണ് വധശിക്ഷ റദ്ദാക്കുന്നതിലടക്കം ധാരണയായതെന്ന് ജവാദ് മുസ്താഫി പറഞ്ഞു
അതേസമയം കേന്ദ്രം വിവരം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പ്രതികരിച്ചു. ഇന്നലെ രാത്രി കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഓഫീസും നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം പുറത്തുവിട്ടിരുന്നു
യെമനിൽ നടക്കുന്ന ചർച്ചകളിൽ പണ്ഡിതസംഘത്തിന് പുറമെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥത വഹിച്ചെന്നാണ് വിവരം. ദയാധനത്തിന്റെ കാര്യത്തിൽ വ്യക്തമായിട്ടില്ല.