വി.എസ്. അച്യുതാനന്ദന്‍റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. പോസ്റ്റിനൊപ്പം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്‍റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
വി.എസിന് നേരിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രി എസ്. രഘുപതിയെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ സമൂഹ്യ മാധ്യമക്കുറിപ്പില്‍ അറിയിച്ചു. ‘കേരളത്തിന്‍റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവപാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെയും പൊതുസേവനത്തിന്‍റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.
ഈ വിപ്ലവ സൂര്യന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബത്തിനും സിപിഎം സഖാക്കള്‍ക്കും കേരള ജനതയ്ക്കും എന്‍റെ ആത്മാര്‍ഥമായ അനുശോചനം’, അറിയിക്കുന്നു എന്ന് സ്റ്റാലിൻ കുറിച്ചു.