Kerala

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി, സിസിടിവി ദൃശ്യം ലഭിച്ചു

കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ തസ്മിദിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം. കുട്ടി നാഗർകോവിലിൽ ഇറങ്ങിയെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ 3.03ന് കുട്ടി ട്രെയിനിൽ നിന്നും നാഗർകോവിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. കുപ്പിയിൽ വെള്ളമെടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്

തസ്മിദ് കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഉച്ചയ്ക്ക് 1.06ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിലാണ് കുട്ടി കയറിയത്. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി പകർത്തിയ ചിത്രം പോലീസിന് ലഭിച്ചിരുന്നു.

അതേസമയം കന്യാകുമാരി റെയിൽവേ സ്‌റ്റേഷനും ബീച്ചും അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷന് അകത്തെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.

Related Articles

Back to top button