മുടി വെട്ടിയത് ശരിയായില്ല; അടൂരിൽ 9ാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം പുറത്തു നിർത്തി അധ്യാപകർ

മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ. അടൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ പിതാവ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിലും ശിശുക്ഷേമ സമിതിക്കും പരാതി നൽകി
മകൻ രാവിലെ വളരെ സന്തോഷത്തോടെ സ്‌കൂളിൽ പുത്തനുടുപ്പും ഇട്ട് ചെന്നതാണ്. എന്നാൽ മുടി വെട്ടിയത് ശരിയായില്ലെന്ന കാരണം പറഞ്ഞ് രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനെയും മറ്റ് കുറച്ച് കുട്ടികളെയും സ്‌കൂളിന് പുറത്ത് നിർത്തിയെന്ന് പിതാവ് പറയുന്നു.
തുടർന്ന് വീട്ടിൽ നിന്നും വിദ്യാർഥിയോട് അച്ഛനെ വിളിച്ചുവരാൻ നിർദേശിച്ചു. പിതാവ് വന്നാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. താൻ തന്നെയാണ് മകന്റെ മുടി വെട്ടാൻ കൊണ്ടുപോയതെന്നും സ്‌കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്നും പിതാവ് പറയുന്നു.