ഒരു മാപ്പ് കൊണ്ട് തീരേണ്ട വിഷയം കോടതിയിൽ എത്തിച്ചു; ഭാഷാ വിവാദത്തിൽ കമൽഹാസനെതിരെ ഹൈക്കോടതി

കന്നഡ ഭാഷാ വിവാദത്തിൽ നടൻ കമൽ ഹാസനെതിരെ വിമർശനവുമായി കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല. നിങ്ങൾ ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോയെന്നും കോടതി ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാമായിരുന്നു. എന്ത് അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കോടതി ചോദിച്ചു
കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന കമൽഹാസന്റെ പരാമർശമാണ് വിവാദമായത്. ക്ഷമാപണം കൊണ്ട് തീരേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചു. ഈ മനോഭാവം ശരിയല്ല. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് വാശി. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണം
ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടത്. കമൽഹാസൻ മാപ്പ് പറയുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു. തഗ് ലൈഫ് സിനിമക്ക് കർണാടകയിൽ പ്രദർശനം നിരോധിച്ചത് നിയമവിരുദ്ധമാണെന്നും റിലീസിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് കമൽഹാസൻ കോടതിയെ സമീപിച്ചത്.