രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ ജനത വിധിയെഴുതും; സർക്കാരിന്റെ ഭരണമികവ് നേട്ടമാകും: എംവി ഗോവിന്ദൻ

പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ല. രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്
നിലമ്പൂരിൽ സർക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചതു കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി തോറ്റത്. വിവി പ്രകാശന്റെ മകളുടെ എഫ് ബി പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണ്.
മൂന്നാം എൽഡിഎഫ് സർക്കാരിന്റെ കാഹളം നിലമ്പൂരിൽ നിന്നുയരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രമുള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.