Kerala

സിനിമയില്‍ പവര്‍ ഗ്രൂപ്പില്ല; പരാതികളില്‍ പോലീസ് അന്വേഷണം നടക്കട്ടെ: മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. വിവാദങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണ് അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് മമ്മൂട്ട് പറഞ്ഞു. അമ്മ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷന്‍ മോഹന്‍ലാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയും പ്രതികരണവുമായി എത്തിയത്.

സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘സമൂഹത്തിലെ എല്ലാ നന്മയും തിന്മയും സിനിമയിലുണ്ട്. സിനിമ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അവിടെ സംഭവിക്കുന്ന ചെറുതും വലുതും എല്ലാ കാര്യങ്ങളും വലിയ ചര്‍ച്ചയാവും. ഈ രംഗത്ത് അനഭലഷണീയമായത് ഒന്നും സംഭവിക്കാതിരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം’, മമ്മൂട്ടി പറഞ്ഞു.

സിനിമ പ്രവര്‍ത്തകര്‍ ജാഗരൂകരാകേണ്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ടിനെയും നിര്‍ദ്ദേശങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നവെന്നും പിന്തുണക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകള്‍ ഇല്ലാതെ കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണ്. ഉയര്‍ന്നുവന്ന പരാതികളില്‍ പോലീസ് അന്വേഷണം ശക്തമായയി മുന്നോട്ടുപോകുന്നുവെന്ന് താരം പറയുന്നു.

സിനിമയില്‍ ഒരു ശക്തി കേന്ദ്രവും ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ശക്തി കേന്ദ്രങ്ങള്‍ക്ക് നിലനില്‍പ്പുള്ള ഇടമല്ല സിനിമ. പോലീസ് അന്വേഷിക്കട്ടെ, കോടതി ശിക്ഷ വിധിക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നിയമതടസങ്ങളുണ്ടെങ്കില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

Related Articles

Back to top button