ഇന്നറിയാം ലോക ടെസ്റ്റ് ചാമ്പ്യൻമാരെ; വീറോടെ പൊരുതി ബാവുമയും മർക്രാമും, പ്രോട്ടീസിന് പ്രതീക്ഷ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് വിധി നിർണയിക്കും. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് കിരീടത്തിലേക്കായി ദക്ഷിണാഫ്രിക്കക്ക് വേണ്ടത് 69 റൺസ് കൂടിയാണ്. 8 വിക്കറ്റുകൾ കയ്യിലിരിക്കെ ആദ്യ ഐസിസി കിരീട നേട്ടമെന്ന സ്വപ്‌നത്തിലാണ് പ്രോട്ടീസ് സംഘം. നായകൻ ബാവുമയും സെഞ്ച്വറിയുമായി എയ്ഡൻ മർക്രാമും ക്രീസിൽ തുടരുന്നത് അവരുടെ പ്രതീക്ഷകളേറ്റുന്നു
മൂന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. 65 റൺസുമായി ബാവുമയും 102 റൺസുമായി എയ്ഡൻ മർക്രാമുമാണ് ക്രീസിൽ. ലോർഡ്‌സിൽ ഇതുവരെ ബൗളർമാരെ മാത്രം തുണച്ചിരുന്ന പിച്ചിൽ ഇരുവരും യോദ്ധാക്കളെ പോലെ പൊരുതുകയായിരുന്നു. കാലിനേറ്റ പരുക്കും അവഗണിച്ചാണ് ബാവുമ രണ്ടാം ദിനം ബാറ്റിംഗ് തുടർന്നത്
സ്വപ്‌ന സാക്ഷാത്കാരത്തിന്റെ പടിയിലാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴായി കൈയ്യിൽ നിന്ന് വഴുതി പോയ ഐസിസി കിരീടനേട്ടമെന്ന സ്വപ്‌നത്തിലേക്ക് ഇനി വേണ്ടത് വെറും 69 റൺസ് കൂടിയാണ്. 282 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസ് പ്രോട്ടീസിന് മുന്നിൽ വെച്ചത്. സ്‌കോർ 9ൽ നിൽക്കെ ഓപണർ റിക്കിൽട്ടൻ പുറത്തായതോടെ കളി ഓസീസിനൊപ്പമെന്ന് തോന്നിച്ചെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർ കളം വാഴുകയായിരുന്നു
സ്‌കോർ 70 നിൽക്കെ വിയാൻ മുൽഡറും 27 റൺസെടുത്ത് പുറത്തായി. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെയാണ് മർക്രാമും ബാവുമയും ചേർന്ന് സ്‌കോർ 213 വരെ എത്തിച്ചത്. കൂടുതൽ പ്രതിരോധത്തിലേക്ക് പോകാതെ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കുക എന്ന ശൈലി ഇരുവരും സ്വീകരിച്ചത് വിജയിക്കുകയും ചെയ്തു.