പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; സംഭവം കൊലപാതകം, ഭർത്താവ് പിടിയിൽ

ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ കാട്ടിനുള്ളിൽ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42)യാണ് മരിച്ചത്. വനത്തിൽ വെച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു
ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തല പല തവണ പരുക്കൽ പ്രതലത്തിൽ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മരത്തിൽ ഇടിച്ചതാകാനാണ് സാധ്യത. തലയ്ക്ക് പുറകിലും പരുക്കേറ്റ പാടുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടിത്തം നടന്ന പാടുണ്ട്.
കഴുത്തിന് ശക്തിയായി അമർത്തിപ്പിടിച്ചിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകളും വലതുവശത്തെ ആറ് വാരിയെല്ലുകളും പൊട്ടി. മൂന്ന് വാരിയെല്ലുകൾ ശ്വാസകോശത്തിൽ തുളച്ചുകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.