രണ്ട് മാസത്തെ വേനലവധി കഴിഞ്ഞു; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്‌നസ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് എന്നിവയെല്ലാം സ്‌കൂളുകൾ പൂർത്തീകരിച്ചിരുന്നു.
കാലവർഷം തകർത്തുപെയ്താൽ സ്‌കൂൾ തുറക്കുന്നത് മാറ്റിവെക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ രണ്ട് ദിവസമായി മഴയുടെ ശക്തി കുറഞ്ഞത് കുട്ടികൾക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി.
വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ അര മണിക്കൂറിലധികം ക്ലാസുകൾ നടത്തുന്ന രീതിയിലാകും അധ്യയനം. അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ ഓൾ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയിൽ 30 ശതമാനം മാർക്ക് ഇല്ലാത്തവർക്ക് ക്ലാസ് കയറ്റം നൽകില്ല.