നിയമ സെക്രട്ടറിയുമായി കൂടിയാലോചന വേണമെന്ന് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കില്ല

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ പുറത്തുവിടില്ല. റിപ്പോർട്ട് പുറത്തുവിടും മുൻപ് നിയമ സെക്രട്ടറിയുമായി കൂടിയാലോചന വേണമെന്ന നിലപാടിലാണ് സർക്കാർ. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി അപ്പീൽ നൽകിയിരുന്നു. അപ്പീലിൽ ഇടക്കാല ഉത്തരവൊന്നും വന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ തടസമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും നിയമ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടേ റിപ്പോർട്ട് പുറത്തിവിടുന്നുള്ളൂ എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
2017 ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഈ വർഷം ഉത്തരവിടുകയായിരുന്നു. വിലക്കപ്പെട്ട വിവരങ്ങൾ ഉള്ളതിനാൽ ഒരു റിപ്പോർട്ട് പൂർണമായും രഹസ്യമായി വെക്കരുതെന്ന് മുൻവിധിന്യായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ജൂലൈ 24ന് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കെ സിനിമാ നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിൽ റിപ്പോർട്ട് പുറത്തുവിടുന്നത് പിന്നെയും വൈകി. ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറംലോകം കാണാൻ ഒരുങ്ങുന്നത്.