National

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തി യു.എസ്; നീക്കം ‘അന്യായവും അനാവശ്യവും’: പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്ക് മേൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50% അധിക തീരുവ ചുമത്തി. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ നേരത്തെ പ്രഖ്യാപിച്ച 25% തീരുവക്ക് പുറമേയാണ് ഈ വർധന. യു.എസിന്റെ ഈ നടപടി ‘അന്യായവും, നീതീകരിക്കാനാവാത്തതും, അനാവശ്യവും’ ആണെന്ന് ഇന്ത്യ ശക്തമായി പ്രതികരിച്ചു.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) പ്രസ്താവനയിൽ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒരു രാഷ്ട്രീയ തീരുമാനമല്ലെന്നും, തങ്ങളുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എം.ഇ.എ അറിയിച്ചു.

 

റഷ്യൻ അസംസ്കൃത എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങി ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് മറ്റ് രാജ്യങ്ങൾക്ക് വിൽക്കുന്നു എന്ന ട്രംപിന്റെ ആരോപണങ്ങൾക്കും ഇന്ത്യ മറുപടി നൽകി. യു.എസ്. അടക്കമുള്ള പല രാജ്യങ്ങളും റഷ്യയിൽ നിന്ന് വളം, യുറേനിയം, പെല്ലേഡിയം തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് തുടരുമ്പോൾ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് ഇരട്ടത്താപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ട്രംപിന്റെ ഈ പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വസ്ത്രങ്ങൾ, മരുന്നുകൾ, ആഭരണങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ഇത് സാരമായി ബാധിച്ചേക്കാം. യു.എസുമായുള്ള വ്യാപാര തർക്കം പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും വിലയിരുത്തുന്നു.

Related Articles

Back to top button
error: Content is protected !!